അമ്മയുടെ കണ്ണീരിൽ നിന്നാണ് ഇന്ദ്രൻസുണ്ടായത്.! ചിട്ടി പിടിച്ച പണം കൊണ്ട് അമ്മ തയ്യൽ മെഷീൻ വാങ്ങിത്തന്നു.|Actor Indrans.
നടൻ ഇന്ദ്രൻസിന്റെ അമ്മയുടെ വിയോഗവർത്ത പ്രേക്ഷകരെ ഏറെ വേദനിപ്പിച്ചിരുന്നു. ലളിതമായ ജീവിതശൈലി പിന്തുടരുന്നതുകൊണ്ടുതന്നെ ഇന്ദ്രൻസിനോട് മലയാളികൾക്ക് വല്ലൊത്തൊരു അടുപ്പം തന്നെയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു താരത്തിന്റെ അമ്മയുടെ വിയോഗം. ഒമ്പത് മക്കളിൽ മൂന്നാമനാണ് ഇന്ദ്രൻസ്. അമ്മ വലിയ കർക്കശക്കാരിയായിരുന്നെന്ന് ഇന്ദ്രൻസ് തന്നെ മുൻപ് ചില അഭിമുഖങ്ങളിൽ മനസ് തുറന്നിരുന്നു.
താരത്തിന്റെ ജീവിതത്തിൽ അമ്മ എത്രത്തോളം വലുതായിരുന്നെന്ന് പ്രതിപാദിക്കുന്ന ഒരു ഫെയ്‌സ്‌ബുക്ക് കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ഷിബു ഗോപാലകൃഷ്ണൻ എന്ന പ്രേക്ഷകന്റെ കുറിപ്പിൽ പറയുന്നതിങ്ങനെ “ആലഭാരങ്ങളും ആഡംബരങ്ങളുമെല്ലാം അഴിച്ചുവെച്ച് ഈ മനുഷ്യൻ ഇരിക്കുന്നത് കാണുമ്പോൾ ഉള്ളിലെ സൂര്യകിരീടങ്ങൾ വീണുടയുന്നുണ്ട്. അയാൾ അഭിനയിക്കുകയല്ല, ആരോടും കൂറ് പ്രഖ്യാപിക്കുകയുമല്ല, അജണ്ടകളെ ഒളിച്ച് കടത്തുകയല്ല.

തയ്യൽ മെഷീന് മുന്നിൽ ഇരുന്നിരുന്ന് ജീവിതം തുന്നിയെടുത്ത ഒരു മനുഷ്യൻ. ഞാൻ ആരാണ് എന്ന് ആത്മാവിൽ തൊട്ട് അടയാളപ്പെടുത്തുകയാണ് അദ്ദേഹം. അയാളുടെ ജീവിതത്തിലെ ഏറ്റവും സത്യസന്ധമായ ഒരു വേഷത്തെ അത്രമേൽ സ്നേഹത്തോടെ ജീവിച്ച് കാണിച്ചുതരികയാണ്”. അമ്മ ചിട്ടി പിടിച്ച പണം കൊണ്ട് വാങ്ങിയ ഒരു തയ്യൽ മെഷീൻ വെച്ചാണ് സുരേന്ദ്രൻ കൊച്ചുവേലു എന്ന ഇന്ദ്രൻസ് തയ്യൽക്കട ആരംഭിച്ചത്. തൂവാനത്തുമ്പികൾ എന്ന സിനിമക്ക്
വേണ്ടി വസ്ത്രാലങ്കാരം ചെയ്യുമ്പോഴാണ് പത്മരാജനോട് ടൈറ്റിൽസിൽ ഇന്ദ്രൻസ് എന്ന് ചേർത്തോട്ടെ എന്ന് ചോദിച്ചത്. അങ്ങനെയാണ് ഇന്ദ്രൻസ് എന്ന പേര് ജനിക്കുന്നത്. പിന്നെ പല പല പേരുകൾ. കൊടക്കമ്പി, നെത്തോലി, അങ്ങനെ ഒരു മനുഷ്യശരീരത്തെ കീറിമുറിക്കുന്ന രീതിയിൽ അവഹേളനങ്ങളും അവമതിപ്പുകളും. ഒത്തിരി സീനുകളിൽ നിന്നും ഒഴിവാക്കപ്പെട്ട നടൻ പിന്നീട് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയെടുത്തു. അമ്മയുടെ കണ്ണീരിൽ നിന്നാണ് ഇന്നത്തെ ഇന്ദ്രൻസ് ഉണ്ടായതെന്ന് താരം തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്, എന്തായാലും താരത്തിന്റെ ജീവിതത്തിലെ ഈ നഷ്ടം ഏവരുടെയും കണ്ണ് നിറയിക്കുന്നതാണ്.Actor Indrans.
